Friday, March 27, 2009

കഥ കുടുങ്ങി കഥാകാരി നിര്യാതയായി

27 മാര്‍ച്ച് 2009 കളമശ്ശേരി- തൊണ്ടയില്‍ കഥ തങ്ങി കഥാകാരി മരിച്ചു. ഏതാണ്ട് വയറിന്റെ മധ്യ ഭാഗത്ത് നിന്നും ഉയര്‍ന്നു വന്ന കഥ തൊണ്ടയുടെ വളവു കഴിഞ്ഞപ്പോള്‍ അണ്ണാക്കില്‍ തട്ടി നിന്നു. വര്‍ഷങ്ങളായി മടി എന്ന അസുഖക്കാരി ആയതിനാലും, ഉഷ്ണകാലത്ത് രോഗം മൂര്ച്ച്ചിക്കുന്നതിനാലും , കഥ വന്നത് വിയര്‍ത്തു കെട്ടിയ ഒരു രാത്രി ആയതിനാലും, പാതി വഴി എത്തിയ കഥയെ കഥാകാരി വിഴുങ്ങി. ശരീരത്തിലെ ജലാംശം മുഴുവനും വിയര്‍പ്പും മൂത്രവും ആയി പുറന്തള്ളി കളയപ്പെട്ടിരുന്നു. തുപ്പല്‍ നന്നേ കുറവ്. കഷ്ട കാലത്തിനു കുറെ ശ്വാസം കൂടെ ഒപ്പം വലിച്ചുപോയി . കഥ താഴോട്ടിറങ്ങി. എപ്പിഗ്ലോട്ടിസ് ആദ്യം വന്ന വായുവിന് കടക്കാന്‍ ശ്വാസനാളം തുറന്നു. കൂടെ കഥയും വച്ച് പിടിച്ചു. തടയാനാവുന്നതിനു മുന്‍പ് കഥ അതാ ചങ്കില്‍. അവിടെ നിന്നും പുറത്തു കടക്കാന്‍ വഴി ഇല്ലാത്തതു കൊണ്ടും, ശ്വാസ കോശത്തിന്റെ ചെറിയ കുഴലുകള്‍ക്കു കഥയെ നുറുക്കാന്‍ കഴിയാത്തത് കൊണ്ടും, ശ്വാസ കോശം പണി മുടക്കി. പിറകെ ഹൃദയവും. തല പണ്ടേ ഉപയോഗ ശൂന്യമായി ഇരിക്കാണ്. അവിടെ ഉണ്ടായിരുന്ന വായു താഴോട്ടിറങ്ങി കീഴ് ശ്വാസമായി, പരന്ന്, ചുറ്റുമുള്ള തണുത്ത രാത്രി കാറ്റിനേക്കാള്‍ സാന്ദ്രത കുറഞ്ഞ്, മുകളിലേക്ക് പൊങ്ങി. കഥാകാരി ഠിം!!!!

Tuesday, March 17, 2009

വാട്ടര്‍ ടാങ്ക്

എന്റെ പൊളിക്കാന്‍ പോകുന്ന വീടിനു മുകളിലെ വാട്ടര്‍ ടാങ്ക്. പുതിയ വീടിനു മുകളില്‍ ഇതിനൊരു കുട്ടപ്പന്‍ സ്ഥാനമുണ്ടാകും. പക്ഷെ കൂട്ടിനു പുല്ലും വള്ളികളും, അതിനുള്ളില്‍ താമസിക്കുന്ന മാക്കാച്ചി തവളയും, പന്നി എലിയും ഉണ്ടാകില്ല.

സന്ചാരി

കള്ളിപൂച്ച എന്റെ യാത്രകളുടെ ബ്ലോഗ് ആണന്നു പറഞ്ഞില്ലേ? ഇപ്പോള്‍ ഞാന്‍ എഴുതിയാല്‍ അത്  ഒരുപാടു യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിട്ടും  സാധിക്കാത്തത് എഴുതുന്ന ഒരു ബ്ലോഗ് ആവും.എന്റെ യാത്രകളെല്ലാം ഏറെ കുറെ വീട്ടില്‍ നിന്നും കോളേജിലേക്കും പിന്നെ തിരിച്ചും ആയി കുറഞ്ഞിരിക്കുന്നു. കൊച്ചിയിലുള്ള ആര്‍ട്ട് ഗാലറി സന്ദര്‍ശനങ്ങള്‍ മുടക്കാറില്ല. അവിടെ കാണുന്ന ചിത്രങ്ങള്‍ എന്നെ വട്ടു പിടിപ്പിക്കുമ്പോള്‍ എഴുതും. ആറ് മാസം അതിനു അട ഇരിക്കും. പിന്നെ എടുത്തു വായിച്ചു കൊള്ളാമെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ അയക്കും . എന്റെ എഴുതും വായനയുമെല്ലാം ഇംഗ്ലീഷില്‍ ആയതു കൊണ്ട് എവിടേക്ക് അയക്കണമെന്ന് തീര്‍ച്ചയില്ല.
എന്റെ നഗര യാത്രകള്‍ എപ്പോഴും ഒറ്റയ്ക്കായിരിക്കും. കാപ്പി, തീറ്റി കടകള്‍, ചെരുപ്പ് കടകള്‍, പേപ്പര്‍/ പെയിന്റ്/ ആര്‍ട്ട് കടകള്‍ , ഇവിടെയൊക്കെ എന്നെ കാണാം. നല്ല കാപ്പിയുടെയും, പുത്യ ചെരിപ്പിന്റെയും മണം എനിക്കിഷ്ടമാണ് . തിരക്കുള്ള സ്ഥലങ്ങളില്‍ പോവാറില്ല. വായിക്കാന്‍ എപ്പോഴും ഒരു പുസ്തകം കരുതും. ടേബിള്‍ ടോക്ക് പുസ്തകത്തിലെ കഥാപാത്രങ്ങളോട്. മറൈന്‍ ഡ്രൈവ് പോലുള്ള നാടന്‍ tourists ഉള്ള സ്ഥലങ്ങള്‍ ഒറ്റയ്ക്ക് പോവാന്‍ കൊള്ളില്ല. കപ്പലുകളും അഴിമുഖവും കാണാന്‍ തോന്നുമ്പോള്‍ baypride barista യില്‍ പോവും. ഒറ്റയ്ക്ക് പോകാത്ത മറ്റൊരു സ്ഥലം സിനിമ തീയറ്റര്‍ ആണ്. അത് കൊണ്ട് സിനിമ മോഹങ്ങള്‍ക്ക് വിട. കയ്യിലുന്ടെന്കിലും പുറത്തെടുക്കാത്ത മറ്റൊരു സാധനം എന്റെ സ്കെച്ച് ബുക്കും പെന്‍സിലുകളും. പിന്നെ ഒരു മിലിട്ടറി നൈഫ്. അപായതില്പെട്ടാല്‍  ഉപയോഗിക്കാന്‍ എന്റെ അനിയന്റെ ഗിഫ്റ്റ്.
ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ടില്‍ wellington island ഇല്‍ പോകണമെന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് അതും വേണ്ടെന്നു വച്ചു. ഒരു പെണ്ണായതിനാല്‍ എനിക്ക് ഏറ്റവും അധികം നഷ്ടപ്പെടുന്നത് സന്ധ്യകളാണ്.
രാത്രി കൊച്ചി സുന്ദരിയാണ്‌. സുഭാഷ് പാര്‍കില്‍ നിന്നും നോക്കിയാല്‍ നിരനിരയായി വാര്‍ഫിലെ വിളക്കുകള്‍ കാണാം. കപ്പലുകള്‍ ഉണ്ടെങ്കില്‍ അതി മനോഹരം. പണ്ട് അച്ഛന്റെ ഒപ്പം ഡ്രൈവിനു പോകുമ്പോളുള്ള ഓര്‍മ്മകള്‍. അച്ഛന്‍ രാത്രി ഡ്രൈവിങ്ങ് നിര്‍ത്തി. ലൈസെന്സുള്ള എനിക്ക് വണ്ടി ഓടിക്കാന്‍ കയ്യില്‍ കിട്ടാറില്ല. അത് കൊണ്ട് ഞാനും മനപൂര്‍വ്വം മറന്നു കളഞ്ഞു. ഇപ്പോള്‍ രാത്രി വെളിയില്‍ പോയി ഭക്ഷണം കഴിച്ചിട്ട് തന്നെ ഒരുപാടു നാളാകുന്നു. കുഞ്ഞായിരുന്നപ്പോള്‍ എല്ലാ ഞായറാഴ്ചയും children's park ഇല്‍ സ്കൂട്ടര്‍ ഓടിക്കലും, പിന്നെ വെളിയില്‍ ഡിന്നര്‍ ഉം. എന്റെ ചെറിയ അനിയന് അവിടുത്തെ ജീപ്പും ബാലരമ വനവും, tvs ന്റെ കല്ലില്‍ തീര്‍ത്ത കുട്ടിയാനയും മടുക്കുന്നതു വരെ അവിടെ പോയി. അപ്പോഴേക്കും ഞാന്‍ പുസ്തകങ്ങളുടെ ലോകത്തേക്ക് ചേക്കേറി.
 കാണാന്‍ പുതിയ കാഴ്ചകളും, ചെന്നിരിക്കാന്‍ പുതിയ സ്ഥലങ്ങളും തേടി ഞാന്‍ പോകുന്നു .വല്ലപോഴുമുണ്ടാകുന്ന നൊസ്റ്റാള്‍ജിയക്ക് മരുന്നായി നഗരത്തിന്റെ മാറാത്ത ചിത്രങ്ങള്‍.